എരുമേലി: ഇന്നലെ ശബരിമലയിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം അനിയന്ത്രിതമായ തിരക്ക് ഉണ്ടായതിനെ തുടർന്ന് എരുമേലിയിലെ റോഡുകളിൽ പലയിടത്തും അയ്യപ്പഭക്തരെ ശബരിമലയിലേക്ക് വിടാതെ പോലീസ് തടഞ്ഞിട്ടു. ഉച്ചയോടെ കാനനപാത അടച്ചു. ഇതോടെ റോഡ് മാർഗം വഴിയായി ശബരിമല യാത്ര. എന്നാൽ, ഇവിടെയും പോലീസ് തടഞ്ഞിട്ടു.
ആദ്യം ഇതിനെ ചെറിയ തോതിൽ എതിർത്ത ഭക്തർ പിന്നീട് പ്രതികരിച്ചത് റോഡുകൾ ഉപരോധിച്ചായിരുന്നു. ഇതോടെ പോലീസിന്റെ നീക്കം പാളി. ഭക്തരുടെ ഉപരോധത്തെത്തുടർന്ന് പോലീസ് പെട്ടന്നുതന്നെ മറ്റൊരു നീക്കം സ്വീകരിച്ചു. ഉപരോധം നടത്തുന്ന സ്ഥലത്ത് സംഘർഷ സ്ഥിതി ആകുമ്പോൾ ഭക്തരെ കടത്തി വിടുകയും അടുത്ത ജംഗ്ഷനിൽ ഭക്തർ എത്തുമ്പോൾ അവിടെ തടഞ്ഞിടുകയും എന്ന രീതിയിൽ പോലീസ് നടപടി സ്വീകരിച്ചു.
അടുത്ത ജംഗ്ഷനിൽ പോലീസ് വീണ്ടും തടയുന്നത് കണ്ടതോടെ ഭക്തർ അവിടെയും റോഡ് ഉപരോധിച്ചു. ഇങ്ങനെ എരുമേലിയിലെ ശബരിമല പാതയിൽ പലയിടത്തും പോലീസ് തടഞ്ഞപ്പോൾ അവിടെയെല്ലാം ഉപരോധം നടത്തി ഭക്തർ ഒടുവിൽ എരുമേലിയുടെ അതിർത്തി താണ്ടി പമ്പ ശബരിമല പാതയിൽ പ്രവേശിച്ചത് മണിക്കൂറുകളോളം കഴിഞ്ഞാണ്.
രാവിലെ എരുമേലിയിൽ തടയപ്പെട്ട ഭക്തർ വൈകുന്നേരം കഴിഞ്ഞാണ് എരുമേലിയുടെ അതിർത്തി അവസാനിക്കുന്ന കണമലയിൽ എത്തിയത്. മണിക്കൂറുകളോളം ഭക്തരെ റോഡിൽ വൈകിക്കുന്നതിലേക്ക് പോലീസ് നടപടി മാറിയത് ശബരിമലയിലെ തിരക്കിന് അയവുണ്ടാകാൻ വേണ്ടിയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെയും എരുമേലി പോലീസ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്താണ് നടപടികൾക്ക് നേതൃത്വം നൽകിയത്. ഭക്തരെ കൈയേറ്റം ചെയ്യുകയോ മോശമായി സംസാരിക്കുകയോ പോലീസ് ചെയ്യരുതെന്നും അനുനയത്തോടെ ഇടപെടണമെന്നും ഭക്ഷണം, വെള്ളം, പ്രാഥമിക കൃത്യ നിർവഹണം അടക്കം സൗകര്യം ഭക്തർക്ക് ലഭ്യമാകാൻ പോലീസ് സഹായിക്കണമെന്നും ജില്ലാ പോലീസ് മേധാവി പ്രത്യേക നിർദേശം നൽകിയിരുന്നു.
എന്നാൽ, ചില പോലീസ് ഉദ്യോഗസ്ഥർ വളരെ മോശമായി പെരുമാറിയെന്ന് ഭക്തർ പരാതി പറഞ്ഞു. ശബരിമല ദർശനത്തിന് ഓൺലൈൻ വെർച്വൽ ക്യൂ വഴി പാസ് ലഭിച്ച നിരവധി ഭക്തർ ഉൾപ്പെടെയാണ് എരുമേലിയിൽ തടയപ്പെട്ടത്.
നാട് മൊത്തം കുരുക്ക്
റോഡുകൾ ഉപരോധിച്ച് ഭക്തർ പ്രതിഷേധിച്ചത് മണിക്കൂറുകളോളമാണ്. മുഴുവൻ വാഹനങ്ങളും ഇതോടെ ഭക്തരുടെ ഉപരോധത്തിൽപ്പെട്ടു കിടന്നു. ഇത് പോലീസിന്റെ നടപടികൾക്ക് തിരിച്ചടിയായി. ആംബുലൻസുകൾ മാത്രമാണ് കടത്തിവിടാൻ ഭക്തർ അനുവദിച്ചത്. തങ്ങളെ വിടുന്നില്ലെങ്കിൽ റോഡിൽ ഒരു വാഹനവും സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഭക്തർ ഉറച്ചുനിന്നു. ഭക്തരെ പോലീസ് തടയുമ്പോൾ കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ മുഴുവൻ വാഹനങ്ങളും ഭക്തർ തടയുകയായിരുന്നു